ചന്ദ്രയാന്‍-2: വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍
ചന്ദ്രയാന്‍-2 ദൗത്യത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുൻപ് വേഗതാ നിയന്ത്രണത്തിലുണ്ടായ തകരാറാണ് ചന്ദ്രയാൻ 2 പേടകത്തിനു തിരിച്ചടിയായതെന്ന് ഐഎസ്ആർഒ. പേടകത്തിന്‍റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് ലാന്‍ഡി൦ഗിന് തിരിച്ചടിയായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തുടര്‍ന്ന് സോഫ്റ്റ് ലാന്‍ഡി൦ഗ് സാധിക്കാതെ പേടകം ഇടിച്ചിറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ചന്ദ്രയാൻ-2വിന്‍റെ ഹാർഡ് ലാൻഡി൦ഗിനെപ്പറ്റി സർക്കാർ തലത്തിൽ ഔദ്യോഗിക വിശദീകരണ൦ പുറത്തിറങ്ങുന്നത്.
ചന്ദ്രോപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 7.4 കിലോമീറ്റര്‍ ഉയരം വരെ വിക്രമിനെ എത്തിക്കുന്ന റഫ് ബ്രേക്കിംഗ് എന്ന ലാന്‍ഡിംഗിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിതായി സ്ഥിരീകരിച്ച ജിതേന്ദ്ര സിംഗ് രണ്ടാം ഘട്ടത്തിലാണ് പ്രശ്‌നമുണ്ടായത് എന്ന് സ്ഥിരീകരിച്ചു.
രണ്ടാം ഘട്ടത്തില്‍ നിശ്ചിത വേഗത്തിലേക്കു പേടകത്തെ എത്തിക്കാന്‍ സാധിച്ചില്ല. ലാന്‍ഡിംഗിനു തൊട്ടു മുന്‍പുള്ള ഫൈന്‍ ബ്രേക്കി൦ഗ് ഘട്ടം ആരംഭിക്കുന്നതിനും അത് തടസ്സമായി. അതോടെ നേരത്തേ നിശ്ചയിച്ച ലാന്‍ഡി൦ഗ് മേഖലയുടെ 500 മീ. പരിധിയില്‍ ഒരിടത്ത് ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Also read: ചന്ദ്രയാന്‍-3 വരുന്നു... ലക്ഷ്യം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ്!!
താല്‍ക്കാലികമായ തിരിച്ചടി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ ബലപ്പെടുത്തിയെന്നും അടുത്ത ശ്രമം കൂടുതല്‍ മികച്ചതാക്കാനുള്ള ഊര്‍ജ്ജമാണ് ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് ലഭിച്ചതെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അടുത്ത ദൗത്യത്തില്‍ ചിലവ് വീണ്ടും കുറയ്ക്കുമെന്നും ലാന്‍ഡര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.