ജയ്‌പൂര്‍: വരാനിരിക്കുന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന മെഗാ റാലിയില്‍ കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വതസിദ്ധമായ ശൈലിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച മോദി, കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇന്ന് 'ബെയില്‍ ഗാഡി'യായി മാറിയിരിക്കുകയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. വിവിധ കേസുകളില്‍ കുരുങ്ങിയിരിക്കുന്ന നേതാക്കളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ കേസുകളില്‍ പെട്ട ശേഷം ഇപ്പോള്‍ ജാമ്യത്തിലാണെന്നും പാര്‍ട്ടി 'ബെയില്‍ ഗാഡി' (ജാമ്യക്കാരുടെ വണ്ടി)​യായി മാറിയെന്നും മോദി പറഞ്ഞു. 



കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെ കുറിച്ച്‌ ജനങ്ങള്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിനെ 'ബെയില്‍ ഗാഡി' എന്നാണ് വിളിക്കുന്നത് - മോദി പറഞ്ഞു. 


കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് തന്‍റെ പ്രസംഗം ആരംഭിച്ച മോദി തന്‍റെ ഭരണനേട്ടങ്ങള്‍ വിളിച്ചറിയിക്കാനും  മറന്നില്ല. തന്‍റെ പാര്‍ട്ടിയും സര്‍ക്കാരും വികസനത്തില്‍ മാത്രമാണ് വിശ്വസിക്കുന്നത്. രാജ്യത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്, അദ്ദേഹം പറഞ്ഞു.


തന്‍റെ സര്‍ക്കാരിന്‍റെ പദ്ധതികള്‍ ഒന്നും വഴിമുട്ടി നില്‍ക്കുകയോ, ലക്ഷ്യമില്ലാതെ പോവുകയോ ചെയ്തിട്ടില്ല, അദ്ദേഹം പറഞ്ഞു. 



2016ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കോണ്‍ഗ്രസ്‌  അപഹസിക്കുകയാണ്. സൈനികരുടെ പ്രതികരണ ശേഷിയെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസിന്‍റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത്തരമൊന്ന് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വില കുറഞ്ഞ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ തിരിച്ചടി നല്‍കും - മോദി പറഞ്ഞു.


അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തെപ്പറ്റിയുള്ള ജനങ്ങളുടെ പ്രതികരണം മറ്റൊന്നാണ് വെളിവാക്കുന്നത്. 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രിയ്ക്ക് പ്രതിപക്ഷത്തെ പരിഹസിക്കുന്നതിലുപരിയായി തന്‍റെ ഭരണ നേട്ടങ്ങള്‍ പ്രഘോഷിക്കുകയാണ് വേണ്ടത്.