പീഡിപ്പിച്ചവര്‍ക്കും പീഡനമേറ്റവര്‍ക്കും ജാമ്യമില്ല!!
നിയമവിദ്യാര്‍ഥിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ബിജെപി നേതാവ് സ്വാമി ചിൻമയാനന്ദിന്റെ ജാമ്യാപേക്ഷ ഉത്തര്‍ പ്രദേശ് കോടതി തള്ളി. യുപിയിലെ ജില്ലാ കോടതിയാണ് ചിൻമയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയത്.
ലഖ്നൗ: നിയമവിദ്യാര്‍ഥിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ബിജെപി നേതാവ് സ്വാമി ചിൻമയാനന്ദിന്റെ ജാമ്യാപേക്ഷ ഉത്തര്‍ പ്രദേശ് കോടതി തള്ളി. യുപിയിലെ ജില്ലാ കോടതിയാണ് ചിൻമയാനന്ദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയത്.
കൂടാതെ, സ്വാമി ചിൻമയാനന്ദില് നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
അതേസമയം, സ്വാമി ചിൻമയാനന്ദ് ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് ചിൻമയാനന്ദ് ലഖ്നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍നിന്നും ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 23നാണ് ചിൻമയാനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, നിയമവിദ്യാര്‍ഥിനിയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവിന് ലഭിക്കുന്നത് എസി മുറിയിലെ താമസവും ചികിത്സയുമടക്കമുള്ള സൗകര്യങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ചയാൾ ആശുപത്രിയിൽ എയർകണ്ടീഷൻ ചെയ്ത മുറിയിലാണെന്നും ഇതേസമയം, ഇര ജയിലിലാണെന്നും സി.പി.എം നേതാവ് സുഭാഷിണി അലി പറഞ്ഞു. പെണ്‍കുട്ടിയെ സുഭാഷിനി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സർക്കാർ ബാബയെ (ചിൻമയാനന്ദ്) സംരക്ഷിക്കുകയും ശക്തനായ ഒരു കുറ്റവാളിയോട് പോരാടുന്ന ഒരു പെൺകുട്ടിയുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയുമാണെന്ന് സുഭാഷിണി പറഞ്ഞു.
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ചിൻമയാനനന്ദ് അറസ്റ്റിലായത്. തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിൻമയാനന്ദ് പെണ്‍കുട്ടിയ്ക്കെതിരെയും പരാതി നല്‍കുകയായിരുന്നു. പരാതി അനുസരിച്ച് നിയമ വിദ്യാര്‍ഥിനിയെയും യുപി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.