New Delhi: കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് കോവിഡ്‌ വാക്സിനേഷന്‍ നടക്കുകയാണ്.   പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ദൗത്യത്തിന്‍റെ  ഉദ്ഘാടനം  നിര്‍വ്വഹിച്ചത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

സീറം ഇൻസ്റ്റിറ്റ്യുട്ടിന്‍റെ  കൊവിഷീൽഡും  ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. കോവിഡ് വാക്സിനേഷന്‍  (Covid Vaccination) ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ്  വാക്സിനേഷന്‍ നല്‍കുന്നത്.


രണ്ടുദിവസമായി നടക്കുന്ന വാക്സിനേഷന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.  വാക്‌സിന്‍ കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ആരോഗ്യ പ്രശ്‌നങ്ങള്‍ സാരമായി നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഡല്‍ഹിയിലെ എയിംസിലും (AIIMS), നോര്‍ത്തേണ്‍ റെയില്‍വേ ആശുപത്രിയിലും അടിയന്തിര ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ എയിംസില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 


അസ്വസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ പനി, തലവേദന, ഓക്കാനം എന്നീ ചെറിയ ലക്ഷണങ്ങളാണ് ഉണ്ടായതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തുടനീളം ഇതുവരെ 2,24,301 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


Also read: Covid Vaccination: ഡല്‍ഹിയില്‍ 51 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി


അതേസമയം,  കേരളത്തില്‍ കോവിഡ് വാക്സിന്‍ ഉപയോഗിച്ചതില്‍ ആര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ  (KK Shailaja) അറിയിച്ചു.  


ആദ്യദിനം 8,062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.