നാശംവിതച്ച് വര്‍ധാ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം പത്തായി
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വർധ ചുഴലിക്കാറ്റ് സംസ്ഥാനത്തു വൻ നാശം വിതച്ചു. തമിഴ്‌നാട്ടിൽ 10 പേർ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. കനത്ത കാറ്റിലും മഴയിലും മതിലിടിഞ്ഞു വീണാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായിരിക്കുന്നത്.
ചെന്നൈ : തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വർധ ചുഴലിക്കാറ്റ് സംസ്ഥാനത്തു വൻ നാശം വിതച്ചു. തമിഴ്‌നാട്ടിൽ 10 പേർ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. കനത്ത കാറ്റിലും മഴയിലും മതിലിടിഞ്ഞു വീണാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായിരിക്കുന്നത്.
ചെന്നെ നഗരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് മിക്കയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. നഗരത്തില്‍നിന്ന് കേരളത്തിലേക്ക് അടക്കമുള്ള 17 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. സബര്‍ബന്‍ ട്രെയിനുകളും ഓടിയിരുന്നില്ല. റോഡ് ഗതാഗതവും ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
അതേസമയം, ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, കോളജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റില്‍ തകര്‍ന്ന ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി ഇരുപതിനായിരത്തിലധികം പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴ തമിഴ്നാടിന്റെ തീരദേശ ജില്ലകളിൽ ഇപ്പോഴും തുടരുകയാണ്. കാറ്റിന്‍റെ വേഗത കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. ഇപ്പോൾ മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത 24 മണിക്കൂർ കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വർഷത്തെ പ്രളയത്തിനു സമാനമായി താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ബസ് സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഇതോടെ ചെന്നൈ നഗര ജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇതേവരെ 10 സെൻറീമീറ്റർ മഴ രേഖെപ്പടുത്തിയിട്ടുണ്ട്.