സുനന്ദാ പുഷ്‌കറിന്റെ മരണം: വിചാരണ ഈ മാസം 21 മുതല്‍
കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജി കോടതി തള്ളി.
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ ഈ മാസം 21 മുതല്‍ തുടങ്ങും. കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി.
കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജി കോടതി തള്ളി. സുനന്ദ പുഷ്ക്കറിൻറെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ഡല്‍ഹി പോലീസ് ചുമത്തിയത്.
സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പോലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 14 നാണ് ഡല്‍ഹി പോലീസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
സുനന്ദയുടെത് ആത്മഹത്യയാണെന്നും ഇതിന് അവരെ പ്രേരിപ്പിച്ചത് തരൂരിന്‍റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 498(a) (ഗാര്‍ഹീക പീഡനം), 306(ആത്മഹത്യ പ്രേരണ) വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ പ്രശസ്തമായ ലീലാ പാലസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.