ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് കാരണം നോട്ട് നിരോധനവും വികലമായ ജിഎസ്ടി നടപ്പാക്കലുമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഒരു സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായ മേഖലയെ പൂര്‍ണമായി തകര്‍ത്തു. ഇതേത്തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തൊഴിലില്ലായ്മയില്‍ നിന്നുള്ള രോഷമാണ് ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇടയാക്കിയത്. 


ചെറുകിട വ്യവസായ മേഖലയില്‍ പണിയെടുത്തിരുന്ന ആയിരങ്ങളെ ജിഎസ്ടിയും നോട്ടുനിരോധനവും വളരെയധികം പ്രതികൂലമായി ബാധിച്ചു. ദിനംപ്രതി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് ജനങ്ങളില്‍ രോഷം വളര്‍ത്തും. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങളുടെയും കാരണം ഇതു തന്നെയാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 


ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തെ രാഷ്ട്രത്തിന്‍റെ വികസനപ്രക്രിയയില്‍നിന്ന് ഒഴിവാക്കുന്നത് അപകടകരമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയണം. അത്തരം സംരക്ഷണങ്ങള്‍ എടുത്തു മാറ്റുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കും. വന്‍കിടക്കാര്‍ക്കു ലഭിക്കുന്ന അതേ നേട്ടങ്ങള്‍ രാജ്യത്തെ സാധാരണക്കാരായ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കണമെന്ന് ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ചില വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കിയിരുന്ന സംരക്ഷണ വലയം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 


വ്യക്തിപരമായ ഒരു ചോദ്യത്തിന് തന്‍റെ പിതാവിന്‍റെ കൊലപാതക സൂത്രധാരന്‍ ശ്രീലങ്കയില്‍ മരിച്ചു കിടക്കുന്നതിന്‍റെ ദൃശ്യം കാണാന്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചില്ല. മറിച്ച്, അയാളുടെ കരയുന്ന മക്കളുടെ രൂപമായിരുന്നു തന്‍റെ മനസിലെന്നും രാഹുല്‍ പറഞ്ഞു.