ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ടു ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പെന്നാണ് സൂചന. വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ടു ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പെന്നാണ് സൂചന. വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞതവണ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഹിമാചൽ പ്രദേശിലെ തീയതി മാത്രമാണ് പ്രഖ്യാപിച്ചത്. ഗുജറാത്തിൽ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാലാണ് തീയതി പ്രഖ്യാപനം നീട്ടിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. ഇത് മുഖവിലക്കെടുക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ, ജനഹിതം എതിരാണെന്ന് മനസ്സിലാക്കി സംസ്ഥാനത്ത് വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് അവസരം ഒരുക്കുകയാണ് കമ്മീഷൻ ചെയ്തതെന്ന് ആരോപിച്ചു. ഇത് സംബന്ധിച്ച വിവാദം രൂക്ഷമായതോടെയാണ് തീയതി പ്രഖ്യാപന സാധ്യത തെളിഞ്ഞത്.