ശ്രീനഗര്‍: ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന രാജ്യദ്രോഹ കേസില്‍ കശ്മീരി യുവാക്കളേയും ഉള്‍പ്പെടുത്തിയതില്‍ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അമര്‍ഷം രേഖപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെഎന്‍യുവിലെ രാജ്യദ്രോഹക്കേസില്‍ 7 കശ്മീരി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുമ്പും കശ്മീരികളെ കരുവാക്കിയിട്ടുണ്ട്, അവര്‍ പറഞ്ഞു. 


രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് ഇത്തരം പ്രവൃത്തികളെന്ന് അവര്‍ പറഞ്ഞു. 2014ല്‍ കോണ്‍ഗ്രസ്‌ ഇതായിരുന്നു ചെയ്തത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി  അഫ്സൽ ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഇപ്പോള്‍ മോദി സര്‍ക്കാരും അതേ പാത പിന്തുടരുകയാണെന്നും കശ്മീര്‍ ഇന്നും ആ സംഭവത്തിന് വില നല്‍കുകയാണെന്നും മെഹ്ബൂബ പറഞ്ഞു. 
   
അതേസമയം, ഞങ്ങള്‍ വിചാരണ നേരിടാന്‍ തയ്യാര്‍; നിങ്ങള്‍ക്കൊരു പത്രസമ്മേളനമെങ്കിലും നേരിടാമോ? എന്നാണ് ഉമര്‍ ഖാലിദ് ചോദിക്കുന്നത്.


ഫേസ്ബുക്കിലൂടെയാണ് ഉമര്‍ ഖാലിദ് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്. ''പ്രിയപ്പെട്ട നരേന്ദ്ര മോദി, കുറ്റപത്രം സമര്‍പ്പിച്ചതായി കേട്ടു. എനിക്ക് ഒന്നേ പറയാനുള്ളു - ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ വിചാരണ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ റഫാല്‍ അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യെ നേരിടാന്‍ നിങ്ങള്‍ ഒരുക്കമാണോ? കുറഞ്ഞപക്ഷം ഒരു പത്രസമ്മേളനമെങ്കിലും നേരിടാന്‍ നിങ്ങള്‍ തയ്യാറുണ്ടോ?'' ഉമര്‍ ഖാലിദ് ചോദിക്കുന്നു.


കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അഖ്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 


രാജ്യദ്രോഹകുറ്റം ചുമത്തി ആണ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. രാജ്യദ്രോഹത്തിന് (IPC 124 A ), പുറമെ കലാപം ഉണ്ടാക്കല്‍ (147), അനധികൃതമായി സംഘം ചേരല്‍ (149) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കനയ്യ കുമാര്‍ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. 


1200 പേജുകളുള്ള കുറ്റപത്രമാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ജനുവരി 19ന് വാദം കേള്‍ക്കും. 


ഡൽഹി പൊലീസ് മൂന്ന് വർഷം മുന്‍പാണ്‌ ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങിയത്. അഫ്സൽ ഗുരുവിനെ  തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന് കനയ്യ കുമാറിന്‍റെ നേതൃത്വത്തിൽ ജെഎൻയുവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. എന്നാൽ ജെഎൻയുവിൽ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാർ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയർക്കുകയും സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.