ന്യൂഡല്‍ഹി: ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ നേടിയിരിക്കുന്ന മണ്ഡലമാണ് രാംപൂര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് പ്രമുഖര്‍ മത്സരിക്കുന്നു എന്നതിലുപരി "പഴയ സഹോദരര്‍" ശത്രുക്കളായി മാറിയാലുള്ള അവസ്ഥയാണ്‌ ഇന്ന് രാംപൂരില്‍ കാണുന്നത്. 


ഇരുവരുടെയും പരാമര്‍ശങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.


എന്നാല്‍ ഇത്തവണ ഇത്തിരി കടുത്ത പരാമര്‍ശമാണ് അസംഖാന്‍ നടത്തിയത്. "കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ (ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ "അടിവസ്ത്രം കാക്കി"യാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു" എന്നായിരുന്നു അസംഖാന്‍ പറഞ്ഞത്. 


ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്‍റെ വിവാദ പരാമര്‍ശം. എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. 


പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി. ഒരാളുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ രാംപുരില്‍ മത്സരിക്കില്ലെന്നും അസംഖാന്‍ വ്യക്തമാക്കി.


രാംപുരില്‍ ഞാന്‍ 9 തവണ എംഎല്‍എയും ഒരു തവണ മന്ത്രിയും ആയതാണ്. എനിക്കറിയാം എന്ത് പറയണമെന്ന്. തന്‍റെ വാക്ക് മാധ്യമങ്ങള്‍ തെറ്റായി വളച്ചൊടിക്കുകയായിരുന്നുവെന്നും അസംഖാന്‍ പറഞ്ഞു.


അതേസമയം, ജയപ്രദയ്ക്കെതിരായ നടത്തിയ മോശം പരാമർശത്തില്‍ എസ്പി നേതാവ് അസംഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' എന്ന പരാമർശത്തിനെതിരെയാണ് കേസ്. 


യുപിയിലെ രാംപൂരിലെ എസ്പി സ്ഥാനാർഥിയാണ് അസംഖാൻ. ജയപ്രദയാണ് ബിജെപി സ്ഥാനാർഥി. 


വര്‍ഷങ്ങളോളം ജയപ്രദയും എസ്പിയിലെ തിളക്കമാര്‍ന്ന നേതാവായിരുന്നു. എന്നാല്‍ ഇരുവരുടെയും ശത്രുതയും മാധ്യമ ശ്രദ്ധനേടിയിരിയ്ക്കുകയാണ്. തനിക്കെതിരെ അസംഖാൻ മോശം പരാമർശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ്പിയിലായിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.