ന്യൂഡല്‍ഹി: വന്‍തുകകള്‍ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങുന്ന രീതി അവസാനിപ്പിക്കാന്‍ പുതിയ നടപടിക്ക് ബാങ്കുകള്‍ ഒരുങ്ങുന്നു. അന്‍പത് കോടിയിലധികമുള്ള തുകയ്ക്ക് ലോണിന് അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിബന്ധന. 


COMMERCIAL BREAK
SCROLL TO CONTINUE READING

വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനാണ് പുതിയ നിബന്ധന. ഇക്കാര്യം വ്യക്തമാക്കി ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വീറ്റ് ചെയ്തു. 


നിലവില്‍ അന്‍പത് കോടിയിലധികം വായ്പ എടുത്തവരില്‍ നിന്നും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 45 ദിവസത്തിനകം വിവരം നല്‍കാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 


നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്ല്യ, ജതിന്‍ മേത്ത എന്നിങ്ങനെ നിരവധി പേരാണ് വലിയ തുകകള്‍ ബാങ്കില്‍ നിന്ന് വായ്പെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ടത്. ഈ തുകകള്‍ തിരിച്ചു പിടിയ്ക്കാന്‍ ഇവരുടെ ആസ്തികള്‍ കണ്ടുകെട്ടുകയെന്ന നിയമനടപടിയാണ് സ്വീകരിച്ചു വരുന്നത്. എന്നാല്‍ തട്ടിപ്പ് നടത്തി ഉടമസ്ഥര്‍ രാജ്യം വിട്ടത് ആസ്തി കണ്ടുകെട്ടുന്ന പ്രക്രിയയേയും അവതാളത്തിലാക്കിയിരിക്കുകയാണ്.