പോര്‍ബന്ധര്‍:  രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. രാവിലെ പോര്‍ബന്ധറില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി മുക്കുവ സമൂഹവുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന് സനദിലെ ദളിത് ശക്തികേന്ദ്ര എന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ സന്ദര്‍ശിക്കും. 


ഉച്ചയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹം മെഡിക്കല്‍ പ്രൊഫഷണല്‍സുമായും ടീച്ചര്‍മാരുമായും സംവദിക്കും. വൈകിട്ട് നികോളിലാണ് രാഹുലിന്‍റെ പൊതുസമ്മേളനം. ഗാന്ധിനഗര്‍ മഹിസാഗര്‍ ദഹോഡ് എന്നിവിടങ്ങളിലാണ് രാഹുലിന്‍റെ നാളത്തെ പരിപാടി. തീവ്രദേശീയവാദികളെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്ന ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍റെ ഇടയലേഖനം വിവാദമായി. ബിജെപിക്കെതിരായി വോട്ടുചെയ്യാനുള്ള ആഹ്വാനമാണിതെന്ന ആരോപണം തള്ളിയ ആര്‍ച്ച് ഭിഷപ്പ് നേരത്തെയും ഇതുപോലുള്ള ലേഖനം ഇറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതിനിടെ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടെതെന്നപേരില്‍ വ്യാജ രാജിക്കത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. അര്‍ഹതയില്ലാത്തവര്‍ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് താന്‍ രാജിവെക്കുകയാണെന്നാണ് കത്തിലുള്ളത്. സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തെന്ന രീതിയിലാണിത് ഇത് പ്രചരിച്ചത്. വ്യാജ കത്തിനുപിന്നില്‍ ബിജെപിയാണെന്നാരോപിച്ച സോളങ്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും വ്യക്തമാക്കി.