മമത-സിബിഐ പോര്: ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും
തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാൾ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി.
കോടതി അലക്ഷ്യ നടപടി വേണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും സിബിഐ ആവശ്യപ്പെട്ടു.
കേസ് ഇന്ന് കേള്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എന്തിനാണിത്ര തിടുക്കമെന്ന് ചോദിച്ചു. കേസ് വിശദമായി നാളെ പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അതിന് തെളിവ് തരണമെന്ന് കോടതി അറിയിച്ചു. കേസ് നാളെ പരിഗണിക്കും. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
തെളിവുകൾ നശിപ്പിച്ചതിന്റെ രേഖകൾ ഉണ്ടെങ്കിൽ അത് അടിയന്തരമായി സമര്‍പ്പിക്കാനും സിബിഐക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത വാദിച്ചത്.