തെലങ്കാന ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത്
ന്യൂഡല്‍ഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ജുഡീഷ്യല്‍ അന്വേഷഷണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
തെലങ്കാന ഏറ്റുമുട്ടല്‍ കൊലകേസില്‍ ബുധനാഴ്ച സുപ്രീംകോടതി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജഡ്ജിയെ പ്രഖ്യാപിച്ചിരുന്നില്ല. ഇന്നാണ് ഈ വിവരം സുപ്രീംകോടതി പ്രഖ്യാപിച്ചത്.
മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി. എസ്. സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഏറ്റുമുട്ടല്‍ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങള്‍ക്ക് വസ്തുതകള്‍ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കൂടാതെ, സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഈ കേസ് പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും നിലനില്‍ക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജി എസ് മണി സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസ് പ്രത്യേക സംഘം അന്വേഷിക്കുക, ഏറ്റുമുട്ടൽ കൊലപാതകത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, കുറ്റവാളികള്‍ക്ക്നേരെ വെടിയുതിര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
കൂടാതെ, അന്വേഷണ സംഘത്തിന്‍റെ തലവനായ വി സി സജ്ജനാര്‍ക്ക് സംഭവത്തില്‍ യാതൊരു പശ്ചാത്താപവുമില്ല എന്നാണ് അദ്ദേഹത്തിന്‍റെ ശരീരഭാഷ സൂചിപ്പിക്കുന്നതെന്നും ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ രാജ്യത്ത് നിയമങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും ഉണ്ടാവില്ല എന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡിസംബര്‍ ആറിന് പുലര്‍ച്ചെയാണ് പോലീസ് വെടിവയ്പില്‍ കേസിലെ നാല് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അപ്പോള്‍ വെടിവയ്ക്കുയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.
പോലീസ് ഏറ്റുമുട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ തുടരുന്നതിനിടെ പ്രതികളുടെ മൃതദേഹം ഡിസംബര്‍ 13 വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികള്‍ സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിനെ കൊല്ലപ്പെട്ടെന്നാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം.
വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.