ന്യൂഡല്‍ഹി: തന്‍റെ കലാലയത്തിന്‍റെ ഇന്നത്തെ മാറ്റത്തില്‍ പരിതപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ പഠനകാലത്ത് ഒരിക്കല്‍ പോലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളോ "ടുക്‌ഡെ ടുക്‌ഡെ ഗ്യാങി"നേയോ ക്യാമ്പസില്‍ കണ്ടിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചൈനയെ കുറിച്ചുള്ള ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തന്‍റെ പൂര്‍വ്വ കലാലയത്തില്‍ നടക്കുന്ന അക്രമത്തെ ശക്തമായ ഭാഷയിലാണ് ജയശങ്കര്‍ അപലപിച്ചത്. സര്‍വ്വകലാശാലയുടെ മുഴുവന്‍ അന്തസ്സിനും കോട്ടംതട്ടും വിധമാണ് ഒരു കൂട്ടം ദേശവിരുദ്ധ മുദ്രാവാക്യങ്ങളും അക്രമവും നടത്തിക്കൊണ്ടിരിക്കുന്നതെന്നു ജയശങ്കര്‍ കുറ്റപ്പെടുത്തി. ആക്രമണത്തിനു തൊട്ടുപിന്നാലെ, JNU വിന്‍റെ പാരമ്പര്യത്തിന് നിരക്കാത്ത സംഭവമാണുണ്ടായതെന്ന് പൂര്‍വവിദ്യാര്‍ഥികൂടിയായ ജയശങ്കര്‍ പറഞ്ഞിരുന്നു. 


പ്രശ്നപരിഹാര സമീപനമുള്ളവരാണ് മോദി സര്‍ക്കാര്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോധ്യ എന്നിവ പരിഹരിച്ചതില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.


പ്രസംഗത്തില്‍ ചൈനീസ് നേതൃത്വത്തേയും ജയശങ്കര്‍ പ്രശംസിച്ചു. ചൈനക്കാര്‍ അവര്‍ ലക്ഷ്യമിടുന്നകാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വളരെ മികച്ചവരാണ്. പരിണാമത്തിലൂടെയും ആകസ്മികതയിലൂടെയും നിങ്ങള്‍ക്ക് ഒരു വലിയ ശക്തി ആകാനാകില്ല. അതിന് നേതൃത്വവും പരിശ്രമവും ആവശ്യമാണ്. 


പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ഇന്ത്യ ചൈനയില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. ചൈനയുടെ കഥ നമ്മള്‍ ചിട്ടയോടെ നോക്കി കാണണം. നമ്മള്‍ക്ക് ഇന്ന് അലസത കുറവാണ്. ഒരു പ്രമുഖ ശക്തിയാകണമെന്ന ആഗ്രഹം നമുക്കുണ്ട്, നമ്മള്‍ ഇതുവരെ ഒരു പ്രമുഖ ശക്തിയല്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.


അതേസമയം, അദ്ദേഹം നടത്തിയ "ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്: എന്ന പരാമര്‍ശം വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്ന ചെറു പാര്‍ട്ടികളേയും ആക്രമിക്കാന്‍ BJP ആവിഷ്‌കരിച്ച പ്രയോഗമാണ് "ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്" എന്നത്.