ഹൈദരാബാദില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഉവൈസി
തന്‍റെ മണ്ഡലമായ ഹൈദരാബാദില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഹൈദരാബാദ്: തന്‍റെ മണ്ഡലമായ ഹൈദരാബാദില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വെല്ലുവിളിച്ച് ഹൈദരാബാദ് എംപിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഹൈദരാബാദിലെ തന്‍റെ മണ്ഡലത്തില്‍ നിന്നും വിജയിക്കുവാനാണ് ഒവൈസിയുടെ തുറന്ന വെല്ലുവിളി. ഒരു പാര്‍ട്ടിയ്ക്കും ഹൈദരാബാദ് മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളി കോണ്‍ഗ്രസിനും ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ബിജെപിയും കൂടി സംയുക്തമായി ശ്രമിച്ചാലും തന്നെ ഹൈദരാബാദില്‍ തന്നെ തോല്‍പ്പിക്കാനാകില്ലെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ വലിയൊരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സൈന്യം കശ്മീരില്‍ നടത്തിയ മിന്നലാക്രമണം പോലുള്ള വിഷയങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി പാര്‍ട്ടി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ജൂണ്‍ 25ന് ബിജെപി കരിദിനമായി ആചരിച്ചിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ കൊലപാതകവും ബാബ്റി മസ്ജിദ് തകർത്തതും സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് കലാപവുമെല്ലാം സ്വതന്ത്ര ഇന്ത്യയിലാണ് നടന്നതെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയ്ക്ക് വോട്ട് നല്‍കാനും മുസ്ലിം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഭിടില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുസ്ലിങ്ങള്‍ വെറും വോട്ട് ബാങ്ക് മാത്രമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നേതാക്കള്‍ മതേതരത്വം പ്രസംഗിക്കുന്നത് വെറും നുണയാണെന്നും 70 വര്‍ഷമായി മുസ്ലിങ്ങളെ ഉപയോഗിക്കുക മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്തത് എന്നും അഭിപ്രായപ്പെട്ടു.