ന്യൂഡൽഹി: 2008 നവംബറിലെ മുംബൈ ഭീകരാക്രമണം, പഠാൻ  കോട്ട് ഭീകരാക്രമണം എന്നിവയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരതയ്ക്കെതിരെ സംഘടിപ്പിക്കപ്പെടുന്ന അഞ്ചാമത് ഇന്ത്യ-ജപ്പാൻ സംയുക്ത കൂടിയാലോചനാ യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. ചൈന ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന പസഫിക് മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കാനും ധാരണയായി. 


ഉഭയകക്ഷി സഹകരണം മാത്രമല്ല ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 


ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങളെ ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു.  


കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 80 ശതമാനം വർധനവാണ് ഇന്ത്യയിലെ നിക്ഷേപത്തിൽ ജപ്പാൻ നടത്തിയതെന്ന് ജപ്പാന്റെ സാമ്പത്തികസഹകരണത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി  ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനായി ഗുജറാത്തിൽ ജപ്പാൻ പ്രമോഷൻ ബോർഡ് സ്ഥാപിക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു.  


ഇന്ത്യയിൽ കഴിയുന്ന ജപ്പാനീസിനായി ജപ്പാനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു. 


ജപ്പാനിലെ പ്രമുഖ ഹോട്ടലുകളോട് ഇന്ത്യയിൽ അവരുടെ ഹോട്ടൽ ശൃംഖല ആരംഭിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 


ഇന്ന് രാവിലെ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടിരുന്നു. ഇന്ത്യ നൽകിയ ഊഷ്മള സ്വീകരണത്തിന് ഷിൻസോ ആബേ നന്ദി രേഖപ്പെടുത്തി. 


എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചിരുന്ന സ്വപ്നപദ്ധതിയായിരുന്നു അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. 110 ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.