ശ്രീനഗര്‍: ഐഎസ് ഭീകരരുടെ പാതയില്‍ ലഷ്കര്‍-ഇ-തൊയ്ബ ഭീകരരും. ഉത്തര കശ്മീരിലെ ബന്ദിപ്പൂര ജില്ലയില്‍ ഇരുപത്തിനാലുകാരനെ ലഷ്കര്‍ ഭീകരര്‍ തലയറുത്ത് കൊന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്‍സൂര്‍ അഹമ്മദ് ഭട്ട് എന്ന യുവാവിനെയാണ് ഭീകരര്‍ വധിച്ചത്. വെള്ളിയാഴ്ച രാവിലെ തലയറുക്കപ്പെട്ട നിലയില്‍ ഇയാളുടെ മൃതദേഹം പൊലീസ് ഹജിന്‍ മേഖലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയില്‍ മന്‍സൂര്‍ അഹമ്മദിനെ ഭീകരര്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാളുടെ പിതാവ് അബ്ദുള്‍ ഖാഫര്‍ ഭട്ടിനെയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. വെടിയേറ്റ അബ്ദുള്‍ ഖാഫര്‍ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന മറ്റ് അംഗങ്ങളെയും ഭീകരര്‍ നിര്‍ദ്ദാക്ഷണ്യം മര്‍ദ്ദിച്ചിരുന്നു. 


തട്ടിക്കൊണ്ടു പോകപ്പെട്ട മന്‍സൂര്‍ അഹമ്മദിനെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.  ലഷ്കര്‍ ഭീകരനായ മുഹമ്മദ് സലീം പരേയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഹജിന്‍ മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ച ഇതേ പ്രദേശത്തെ ഒരു വീട്ടിലേക്ക് ഭീകരര്‍ പാഞ്ഞു കയറി വെടിയുതിര്‍ത്തിരുന്നു.