എ.ഐ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം സ്റ്റേ ചെയ്യാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
എടപ്പാടി പളനിസാമി സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയനീക്കം നടത്തുന്ന ദിനകരപക്ഷത്തിന് കനത്ത തിരിച്ചടി. നാളെ നടക്കാനിരിക്കുന്ന എ.ഐ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം സ്റ്റേ ചെയ്യാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
ചെന്നൈ: എടപ്പാടി പളനിസാമി സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയനീക്കം നടത്തുന്ന ദിനകരപക്ഷത്തിന് കനത്ത തിരിച്ചടി. നാളെ നടക്കാനിരിക്കുന്ന എ.ഐ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം സ്റ്റേ ചെയ്യാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
എ.ഐ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓമലൂർ എം.എൽ.എ വെട്രിവേലാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം അനാവശ്യ കാര്യങ്ങൾക്കായി കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന് ശാസിച്ച കോടതി വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
പാർട്ടി ജനറൽ കൗൺസിൽ യോഗം തടയണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
എടപ്പാടി പളനിസാമി സർക്കാർ ന്യൂനപക്ഷ സർക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിലനിൽക്കേയാണ് പാർട്ടി ജനറൽ കൗൺസിൽ യോഗം നടക്കുന്നത്. 21 എം.എൽ.എ മാർ തന്റെ പക്ഷത്തുണ്ടെന്നാണ് ടി.ടി.വി ദിനകരന്റെ വാദം. എന്നാൽ കഴിഞ്ഞയാഴ്ച നടന്ന പാർട്ടി യോഗത്തിൽ കൂടുതൽ എം.എൽ.എമാർ പങ്കെടുത്തത് എടപ്പാടി പളനിസാമിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.