കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്കും തന്‍റെ സര്‍ക്കാരിനു നേരെയും നടത്തിയ പരാമര്‍ശങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുലിനെക്കുറിച്ച് മമത പറഞ്ഞത് അവന്‍ വെറും കുട്ടിയാണെന്നായിരുന്നു. ഒരു കുട്ടിയെപ്പോലെ രാഹുല്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയാണെന്നും അതിലൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലയെന്നും മമത ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 


അവന്‍ ഒരു കുട്ടിയാണ്. ഇതല്ലാതെ താന്‍ ഈ വിഷയത്തില്‍ എന്തു പറയാനാണെന്നും മമത ചോദിച്ചു. ബംഗാളില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്ന വേളയില്‍ രാഹുല്‍ മമതയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമതയുടെ പ്രതികരണം.


ബംഗാളിലെ ഭരണം ഒരാളുടെ മാത്രം നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം. അവര്‍ ആരോടും സംസാരിക്കുകയോ ആരുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. തന്നിഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയാണവര്‍. ഒരു സംസ്ഥാനം മുഴുവന്‍ ഒരാളുടെ കാല്‍ക്കീഴിലാകുന്ന അവസ്ഥയാണിവിടെ എന്നൊക്കെയായിരുന്നു വിമര്‍ശനം. 


മമതയുടെ ഭരണം മുന്‍പുണ്ടായിരുന്ന ഭരണത്തെക്കാള്‍ ഒട്ടും മെച്ചമല്ല. നിരവധി വര്‍ഷങ്ങള്‍ ഇടതുപക്ഷം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് മമത സര്‍ക്കാര്‍ അധികാരമേറ്റത്. 


തൊഴിലില്ലായ്മക്കും കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സിപിഎമ്മുകാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സംഭവിച്ചത് പോലെയുള്ള അതിക്രമങ്ങള്‍ മമതയുടെ ഭരണത്തിന്‍ കീഴിലും നടക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.