COMMERCIAL BREAK
SCROLL TO CONTINUE READING

ഭോപാല്‍: പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി എംഎല്‍എ.


മധ്യപ്രദേശിലെ മന്ദ്സൗറില്‍ അതിദാരുണമായ പീഡനത്തിനിരായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിന് നന്ദി ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുദര്‍ശന്‍ ഗുപ്ത. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബിജെപി എംപി സുധീര്‍ ഗുപ്ത സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ രക്ഷിതാക്കള്‍ എംപിയോട് നന്ദി പറയണമെന്ന ആവശ്യം ഉന്നയിച്ച്‌ ബിജെപി എംഎല്‍എയായ സുദര്‍ശന്‍ ഗുപ്ത രംഗത്ത് വന്നത്.


പീഡനത്തിനിരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളോട് എംഎല്‍എ ഈ ആവശ്യം ഉന്നയിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 'എംപിയോട് നന്ദി അറിയിക്കൂ. അദ്ദേഹം നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ് ഇവിടെ വരെ വന്നത്', എന്ന് വീഡിയോയില്‍ എംഎല്‍എ പറയുന്നത് കേള്‍ക്കാം.


എന്തായാലും സുദര്‍ശന്‍ ഗുപ്തയുടെ ആവശ്യം വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. 
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പാര്‍ട്ടിയും പ്രതിനിധികളും പ്രതിരോധത്തിലാണ്.


അതിദാരുണമായ പീഡനമായിരുന്നു മന്ദ്സൗറില്‍ നടന്നത്. ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ പീഡനകേസുമായാണ് ഡോക്ടര്‍മാര്‍ ഈ സംഭവത്തെ താരതമ്യം ചെയ്തിരിക്കുന്നത്. ഇതേതുടര്‍ന്ന് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. 


അതുകൂടാതെ വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികളെ മരണം വരെ തൂക്കി ക്കൊല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മൃഗങ്ങള്‍ ഭൂമിക്കു തന്നെ ഭാരമാണ്, അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ജീവിക്കാന്‍ തന്നെ അവകാശമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച എംപി തന്‍റെ സന്ദര്‍ശനത്തിന് വീട്ടുകാര്‍ നന്ദി പറയണമെന്ന ആവശ്യം ഉന്നയിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.


കഴിഞ്ഞ ജൂണ്‍ 26 നാണ് എട്ട് വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടികൊണ്ടുപോയി പ്രതികള്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്ത് നില്‍ക്കുമ്പോഴാണ് അക്രമികള്‍ കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി അതിക്രൂരമായി കുട്ടിയെ ലൈംഗികമായി അക്രമിക്കുകയും കൊല്ലാനായി കഴുത്ത് മുറിയ്ക്കുകയും ചെയ്തിരുന്നു.  


കേസില്‍ പ്രതികളായ ആസിഫ്(24) ഇര്‍ഫാന്‍(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായിതന്നെ തുടരുകയാണ്.