മുംബൈ: മീ ടൂ ക്യാമ്പയിനിലൂടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഫ്‌ളോറ സൈനി. ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2007 ലാണ് സംഭവം നടക്കുന്നത്. സൈനിയുമായി പ്രണയത്തിലായിരുന്ന ദോഷി 2007ലെ വാലന്‍റൈന്‍സ് ദിനത്തില്‍ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തുവെന്നാണ് ആരോപണം. 


സിനിമയില്‍ തുടക്കക്കാരിയായ താന്‍ ഇത് തുറന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് തോന്നിയതിനാലാണ് അന്ന് ഇത് പുറത്ത് പറയാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. 


തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനൊപ്പം മര്‍ദ്ദനമേറ്റ സമയത്തെ ചിത്രങ്ങളും സൈനി പോസ്റ്റ് ചെയ്തിട്ടുണ്ട്. 



ആ സമയത്ത് തന്നെ ആരും പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ് ദോഷിയുടെ സിനിമയില്‍ നിന്ന് പിന്‍മാറിയെന്നും സൈനി പറയുന്നു. 


‘ഐശ്വര്യ ഇപ്പോള്‍ അത് ഓര്‍ക്കുന്നുവോ എന്ന് എനിക്കറിയില്ല, പക്ഷേ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു’ സൈനി പറഞ്ഞു.


തനിക്ക് ശേഷം ദോഷിയില്‍ നിന്ന് പല പെണ്‍കുട്ടികള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് അവര്‍ പുറത്ത് പറയാത്തതെന്നും സൈനി കൂട്ടിച്ചേര്‍ത്തു.