മുംബൈ: ഇന്ന് അതിരാവിലെ മുംബൈയിലെ മൌലാനി ഷൌകത് അലി റോഡിലെ ഭിണ്ടി ബസാറില്‍  അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഇനിയും കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ 6.30 -ന് ആണ് 70 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം തകര്‍ന്നത്. പഴകിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്ന ഈ കെട്ടിടത്തില്‍ 10 കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ രണ്ടു നിലകള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നും പറയപ്പെടുന്നു.   


ഈ കെട്ടിടത്തില്‍ ഒരു പ്ലേ സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. അഥവാ ഒരു മണിക്കൂര്‍ വൈകി കെട്ടിടം നിലം പോത്തിയിരുന്നുവെങ്കില്‍ ദുരന്തത്തിന്‍റെ മുഖം കൂടുതല്‍ ദാരുണമായി മാറിയേനെ.  


ദേശീയ ദുരന്ത നിവാരണ സേന രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആംബുലന്‍സും ഫയര്‍ എന്‍ജിനും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ 3 പേരെ രക്ഷപെടുത്തി.


ഇനിയും എത്ര ആളുകള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് കൃത്യമായി പറയാന്‍ ആവില്ല എന്ന് ഡിസിപി മനോജ്‌ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. 


ഇതിനിടെ മുംബൈയില്‍ മഴ ശക്തമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുംബൈയില്‍ പെയ്യുന്ന കനത്ത മഴയില്‍ 14 പേര്‍ മരിച്ചു. അതേസമയം മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുന്‍പായി നടത്തിയ സര്‍വെയില്‍ 791 കെട്ടിടങ്ങള്‍ ഏറ്റവും അപകടകരമായ നിലയില്‍ ഉള്ളവ ആണെന്നും കണ്ടെത്തിയിരുന്നു.