ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള 3 പുതിയ രാജ്യസഭാംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എളമരം കരീം, ബിനോയ് വിശ്വം, ജോസ്.കെ.മാണി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജോസ്.കെ.മാണിയും എളമരം കരീമും ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബിനോയ് വിശ്വം മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.


കാലാവധി പൂര്‍ത്തിയാക്കിയ സി.പി നാരായണന്‍റെ ഒഴിവിലേക്കാണ് എളമരം കരീം തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ രാജ്യസഭയില്‍ പ്രാതിനിധ്യമില്ലാത്ത സി.പി.ഐയുടെ പ്രതിനിധിയാണ് ബിനോയ് വിശ്വം. 


പാര്‍ലമെന്‍റില്‍ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും മറ്റെല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ഇന്ത്യയുടെ പാരമ്പര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കുമെന്നും എളമരം കരീം മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. 


അതേസമയം, ആര്‍എസ്‌എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ പ്രമാണങ്ങളെയെല്ലാം ആക്രമിക്കുകയാണെന്നഭിപ്രായപ്പെട്ട ബിനോയ് വിശ്വം, ആര്‍എസ്‌എസിന്‍റെ വര്‍ഗീയ അജണ്ടക്കെതിരെ പാര്‍ലമെന്‍റില്‍ ശക്തമായി പോരാടുമെന്നും വ്യക്തമാക്കിയിരുന്നു. 


ഇവര്‍ക്കൊപ്പം, നോമിനേറ്റഡ് അംഗങ്ങളായ സോണല്‍ മാന്‍സിംഗ്, രാം ഷക്കല്‍, രാകേഷ് സിന്‍ഹ, രഘുനാഥ് മൊഹാപത്ര  എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.