ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവുകള്‍ ഒഴിവാക്കി  ഒറ്റ-ഇരട്ട വാഹന ക്രമീകരണത്തിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ അംഗീകാരം. ഇരുചക്രവാഹനങ്ങള്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കിയിരുന്ന ഇളവ് ട്രിബ്യൂണല്‍ ഒഴിവാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനക്രമീകരണം നടത്തുമ്പോള്‍ ഒരു വിഭാഗത്തിനും ഇളവ് നല്‍കേണ്ടതില്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആംബുലന്‍സ്, പൊലീസ് വാഹനങ്ങള്‍, മാലിന്യ ശേഖരണത്തിനുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിബന്ധന ബാധകമല്ല. 


തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് വാഹനക്രമീകരണം നടപ്പാക്കുന്നത്. 


ഡല്‍ഹിയിലേയും പരിസര പ്രദേശങ്ങളിലേയും അന്തരീക്ഷ വായുവിലെ മലിനീകരണ തോത് അനുവദനീയമായ നില കടന്നു കഴിഞ്ഞാല്‍  ഉടന്‍ തന്നെ വാഹന ക്രമീകരണം നടപ്പാക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. അപകടകരമായ അവസ്ഥ എത്തുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. 


ഒറ്റ-ഇരട്ട വാഹനനിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളില്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചു. ഇതിനായി 500 കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.