ഒറ്റ-ഇരട്ട വാഹന ക്രമീകരണം: സൗജന്യ യാത്ര സൗകര്യമൊരുക്കി ഡിടിസി
തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന അവസ്ഥയില്‍ പിടിച്ചുനിൽക്കാൻ കർശന നടപടികളുമായാണ് ഡൽഹി സർക്കാർ. പുകമഞ്ഞു മൂടി അന്തരീക്ഷം അപകടകരമായി തുടരുന്ന ഡൽഹിയിൽ ഈ മാസം 13 മുതൽ ഒറ്റ-ഇരട്ട വാഹന ക്രമീകരണം ഏർപ്പെടുത്തുകയാണ്. ഇത്തവണ അഞ്ചു ദിവസത്തേക്കായിരിക്കും വാഹന നിയന്ത്രണം.
ന്യൂഡൽഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന അവസ്ഥയില്‍ പിടിച്ചുനിൽക്കാൻ കർശന നടപടികളുമായാണ് ഡൽഹി സർക്കാർ. പുകമഞ്ഞു മൂടി അന്തരീക്ഷം അപകടകരമായി തുടരുന്ന ഡൽഹിയിൽ ഈ മാസം 13 മുതൽ ഒറ്റ-ഇരട്ട വാഹന ക്രമീകരണം ഏർപ്പെടുത്തുകയാണ്. ഇത്തവണ അഞ്ചു ദിവസത്തേക്കായിരിക്കും വാഹന നിയന്ത്രണം.
അതേസമയം, യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഒറ്റ-ഇരട്ട വാഹന ക്രമീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് രംഗത്തെത്തി. സൗജന്യയാത്രാ സൗകര്യം ആളുകളെ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഇപ്പോള്‍ ഡിടിസിയുടെ കൈവശം 4,000 ബസ് ആണുള്ളത്. 1,600 ക്ലസ്റ്റര്‍ ബസുമുണ്ട്. 500 ബസുകള്‍ കൂടി ഏര്‍പ്പെടുത്താനാണ് തീരുമാനം.
സര്‍ക്കാര്‍ കണക്കനുസരിച്ച് 35 ലക്ഷം യാത്രക്കാര്‍ ദിനതോറും ഡിടിസി ബസില്‍ സഞ്ചരിക്കാറുണ്ട്.
കഴിഞ്ഞ തവണത്തെ പോലെ തന്നെ വണ്ടി നമ്പരിന്റെ അവസാനം ഒറ്റ അക്കം വരുന്ന സ്വകാര്യ വാഹനങ്ങൾ ഒറ്റ അക്ക തീയതികളിലും, ഇരട്ട അക്കം വരുന്ന വാഹനങ്ങൾ ഇരട്ട അക്ക തീയതികളിലുമേ റോഡിലിറക്കാന്‍ പാടുള്ളൂ. ഇത്തവണയും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണു വാഹനനിയന്ത്രണം. വനിതകളുടെ വാഹനങ്ങൾക്കും, കുട്ടികളെ സ്കൂളിൽ വിടുന്ന സമയത്തും, സിഎൻജി വാഹനങ്ങൾക്കും ഇളവുണ്ട്.
ഒരു കോടിയിലധികം വാഹനങ്ങള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 31,72,842 കാറുകളാണ്. ഈ ക്രമീകരണമനുസരിച്ച് സാധാരണ ഗതിയില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ അപേക്ഷിച്ച് 13 ലക്ഷം കാറുകള്‍ കുറവേ നിരത്തിലിറങ്ങൂ. ഇതാണ് ഈ പദ്ധതിയുടെ വിജയമായി സര്‍ക്കാര്‍ കാണുന്നത്.