ജമ്മു: ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ടിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുലർച്ചെ രണ്ടരക്ക് തുടങ്ങിയ വെടിവെപ്പ് അഞ്ചര വരെ നീണ്ടു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ ജവാൻമാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ അതേ മേഖലയിലാണ് ഇന്നും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.


അതേസമയം, പാകിസ്താന്‍റെ നടപടിക്കു തക്ക തിരിച്ചടി നല്‍കുമെന്നും ഇക്കാര്യത്തില്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.


അതിനിടെ, ഷോപിയാനിലെ ജില്ലാ കോടതി വളപ്പില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ തോക്കുകളുമായി കടന്നു കളഞ്ഞു. ഒരു എ.കെ 47 ഉള്‍പ്പടെ അഞ്ച് തോക്കുകളാണ് തീവ്രവാദികള്‍ കവര്‍ന്നത്. ഇത് രണ്ടാം തവണയാണ് തീവ്രവാദികള്‍ പൊലീസുകാരുടെ ആയുധങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത്.