അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
കോടതി വിധിക്കെതിരെ ദേര സച്ചാ സൗദ അനുയായികള്‍ നടത്തുന്ന ആക്രമ സംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു.
തന്റെ പ്രതികരണത്തില്‍ അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. അക്രമത്തെ ശക്തമായി അപലപിക്കുകയും സമാധാനം നിലനിർത്താൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നതായി മോദി തന്റെ ട്വീറ്ററിലൂടെ വ്യക്തമാക്കി.
സമാധാനം പുന:സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരോട് മുഴുസമയം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മോദി പറഞ്ഞു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി എന്നിവരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തതായി മോദി ട്വീറ്റ് ചെയ്തു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിക്കുകയും കലാപം അടിച്ചമർത്താൻ ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ഉറപ്പു നൽകുകയും ചെയ്തു.
ഹരിയാന സർക്കാരിന്റെ അഭ്യർഥനയനുസരിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയം 167 കമ്പനി കേന്ദ്ര സേനയെ അയച്ചിട്ടുണ്ട്.
എന്നാല്‍ ബിജെപി എംപിയായ സാക്ഷി മഹാരാജിന്റെ വ്യത്യസ്ഥ പ്രതികരണം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ബലാത്സംഗക്കേസില്‍ ശിക്ഷ വിധിച്ച കോടതിയെ കുറ്റപ്പെടുത്തിയും പ്രതി ഗുര്‍മീത് റാം റഹിമിനെ പിന്തുണച്ചും അദ്ദേഹം സംസാരിച്ചു.
വളരെ ദയാലുവാണ് ഗുര്‍മീത് റാം, ആരാണ് ശരി? കോടിക്കണക്കിന് പേര് ദൈവമായി കാണുന്ന രാം റഹീമിനെതിരെ പരാതി നല്കിയ പെണ്‍ക്കുട്ടിയുടെ ഭാഗം ശരിയാണോ? അദ്ദേഹത്തെ പോലുള്ള ഒരു മഹാ മനുഷ്യനെയാണ് കോടതി കുറ്റക്കാരനാക്കിയിരിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഈ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പാര്‍ട്ടി നേതൃത്വം സാക്ഷി മഹാരാജിന്റെ പ്രതികരണത്തെ അവഗണിച്ചു. എന്നാല്‍, താനൊരിക്കലും അദ്ദേഹത്തിന്റെ പ്രതികരണത്തെ അനുകൂലിക്കുന്നില്ല എന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ആണെന്നും നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നും പാര്‍ട്ടി നേതാവ് കൈലാഷ് വിജയ്വാര്ഗിയ അഭിപ്രായപ്പെട്ടു.