ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം.


COMMERCIAL BREAK
SCROLL TO CONTINUE READING

അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയില്‍-റോഡ് പാലമായി മാറിയ ബോഗിബീല്‍  സ്വീഡനേയും ഡെന്‍മാര്‍ക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഡിസൈനിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.


മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. പാലം തുറന്നതോടെ അസമിലെ ടിന്‍സുക്യയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും. അരുണാചല്‍ പ്രദേശിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവുമെന്നത് പാലത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 5,900 കോടി രൂപയാണ് പാലത്തിന്‍റെ നിര്‍മ്മാണ ചിലവ്.


രണ്ട് തട്ടുകളായുള്ള പാലം നിര്‍മ്മിച്ചത് ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ്. ഫണ്ടിന്റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ കാരണം 1997-ല്‍ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീല്‍ പാലം 21 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കിയത്.


2002-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് പണി പൂര്‍ത്തിയാക്കിയത്. വാജ്പേയിയുടെ ജന്മദിനം കൂടിയായ ഇന്നാണ് പ്രധാനമന്ത്രി രാജ്യത്തിന്‌ പാലം തുറന്നു കൊടുത്തത്.