ഗോരഖ്‍പൂര്‍: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് വമ്പന്‍ കര്‍ഷക ക്ഷേമ പദ്ധതിയായ "പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി"യുടെ ഉത്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റലായി പണം ട്രാന്‍സ്ഫര്‍ ചെയ്താണ് പദ്ധതിയുടെ ഉത്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നേരിട്ട് നല്‍കുന്ന, 75,000 കോടിയുടെ ഈ പദ്ധതിയുടെ ഉത്ഘാടനം ഉത്തര്‍പ്രദേശിലെ ഗോരഖ്‍പൂരിലാണ് പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്‌. ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 



ഈ ദിവസം ചരിത്ര ദിവസമെന്നാണ് പദ്ധതിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നതിന് മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഈ പദ്ധതി, രാജ്യത്തെ കർഷകരുടെ അഭിലാഷങ്ങൾക്ക് പുതിയ ആവേശം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഈ പദ്ധതി വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. 


2 ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ കര്‍ഷകര്‍ക്ക് മൂന്ന് തവണകളായാണ് ആറായിരം രൂപ ലഭിക്കുന്നത്. 12 കോടി ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധിയുടെ പ്രയോജനം ലഭിക്കുക. ആദ്യ ഗഡുവായ രണ്ടായിരം രൂപ ഏതാണ്ട് ഒരു കോടി കര്‍ഷകര്‍ക്ക് ഡിജിറ്റലായി ഉദ്ഘാടന ദിവസം തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബാക്കി അപേക്ഷകരുടെ അക്കൗണ്ടുകളിലും പണം എത്തുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നത്. 


കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് പണം ലഭിക്കുക. ഡിസംബർ‌ 1 മുതൽ മുൻകാല പ്രബല്യത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡുവായ 2000 രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.