70 വര്‍ഷത്തില്‍ ഇന്ധനവില ഇത്രയും കൂടിയിട്ടില്ല, എന്നിട്ടും മോദി നിശബ്ദന്‍: രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ പതിനഞ്ചോ ഇരുപതോ മുതലാളിമാര്‍ക്കു മാത്രമാണ് നേട്ടമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ധന വില കുത്തനെ ഉയരുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില കുതിച്ചുയരുമ്പോള്‍ മോദി മിണ്ടുന്നില്ല. റഫാലിനെ കുറിച്ചും മോദി മിണ്ടുന്നില്ല.
മോദി സർക്കാരിനു കീഴില്‍ കര്‍ഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണ്. മോദി സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ പതിനഞ്ചോ ഇരുപതോ മുതലാളിമാര്‍ക്കു മാത്രമാണ് നേട്ടമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി രാജ്ഘട്ടില്‍ നടന്ന ധര്‍ണയില്‍ സാസാരിക്കുകയായിരുന്നു രാഹുല്‍.
ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മൗനം പാലിക്കുന്നതെന്തിനാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മാത്രമല്ല പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് നരേന്ദ്ര മോദി ഇന്ധനവില ഉയരുന്നതിനെക്കുറിച്ച് ഒരുപാട് വാചാലനായിരുന്നു എന്നാല്‍ ഇപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ മൗനിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് യാതൊരു പരിഗണനയുമില്ലെന്നും. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചിരിക്കുകയാണ്. ബിജെപിയെ പുറത്താക്കുന്നതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എഴുപതു വര്‍ഷംകൊണ്ട് ഉണ്ടാകാത്ത നേട്ടം നാലു വര്‍ഷംകൊണ്ട് ഉണ്ടായെന്നാണ് മോദിയുടെ വാദം എന്നാല്‍ കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ഇന്ധനവില ഇത്രയും വര്‍ധിച്ച സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച മാനസരോവര്‍ യാത്രയ്ക്ക് പോയിരുന്ന രാഹുല്‍ മടങ്ങിയെത്തി. രാജ്ഘട്ടില്‍ എത്തിയ അദ്ദേഹം മാനസരോവറില്‍ നിന്നും കൊണ്ടുവന്ന ജലം മഹാത്മാഗാന്ധിയുടെ സമാധിയില്‍ ഒഴിച്ചതിന്ശേഷമാണ് ബന്ദിന് പിന്തുണ നല്‍കാന്‍ രാജ്ഘട്ടില്‍ നിന്നും രാംലീല മൈതാനത്തിലേയ്ക്ക് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.
രാംലീല മൈതാനത്തില്‍ അദ്ദേഹത്തിന്‍റെ കൂടെ ധര്‍ണ്ണ നടത്താന്‍ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, ശരത് പവാര്‍ കൂടാതെ ശരത് യാദവും പങ്കെടുത്തിരുന്നു. .