രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. വോട്ടെണ്ണലും ഇന്ന് നടക്കും.
ന്യുഡൽഹി: Lock down കാരണം മാറ്റി വച്ചിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. വോട്ടെണ്ണലും ഇന്ന് നടക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റിൽ ഭരണകക്ഷിയായ ബിജെപി സഖ്യത്തിന് (എൻ.ഡി.എ.) വിജയപ്രതീക്ഷയുണ്ട്. ഫലം വരുന്നതോടെ ഉപരിസഭയിലും സഖ്യം ഭൂരിപക്ഷത്തോടടുക്കുമെന്നാണ് റിപ്പോർട്ട്.
കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം എന്താവുമെന്നത് ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കുന്ന രാജസ്ഥാനിൽ കക്ഷിനില അനുസരിച്ച് മൂന്നിൽ രണ്ട് സീറ്റ് കോൺഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ ബിജെപി അട്ടിമറിയ്ക്ക് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്.
Also read: ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടിക്ക് മാറ്റമില്ല: വിദേശകാര്യ വക്താവ്
ഗുജറാത്തിൽ അധികാരത്തിലുള്ള ബി.ജെ.പി.ക്ക് നാലുസീറ്റിൽ മൂന്നെണ്ണം നേടാൻ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോൺഗ്രസ് എം.എൽ.എ.മാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ജാർഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബി.ജെ.പി.യും കോൺഗ്രസും ജാർഖണ്ഡ് മുക്തിമോർച്ചയും ഓരോ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. മധ്യപ്രദേശിലും മൂന്നുസീറ്റിലേക്ക് ബിജെപിയും കോൺഗ്രസും രണ്ടു സ്ഥാനാർത്ഥികളെ വീതം നിർത്തിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ദേവഗൗഡയും(ജനതാദൾ-എസ്) കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുമടക്കം നാലുപേർ കർണാടകത്തിൽനിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേർ ബി.ജെ.പി.യിൽനിന്നാണ്. ഒരാൾ കോൺഗ്രസിൽ നിന്നുമാണ്.
തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയിൽ എൻ.ഡി.എ. ഭൂരിപക്ഷത്തിലേക്ക് അടുക്കും. സുഹൃദ്പാർട്ടിയായ എ.ഐ.എ.ഡി.എം.കെ. ചേരുന്നതോടെ 115 അംഗങ്ങളുടെ പിന്തുണ സർക്കാരിന്നുണ്ടാകും. 245 അംഗസഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. ബി.ജെ.ഡി.(9), ടി.ആർ.എസ്.(7), വൈ.എസ്.ആർ. കോൺഗ്രസ് (6) പാർട്ടികളുടെ 22 സീറ്റുകൾ നിർണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാൽ ഭരണമുന്നണിക്ക് ഒട്ടും ഭയക്കാനില്ല. എസ്.പി.(8), ബി.എസ്.പി.(4) പാർട്ടികൾ കോൺഗ്രസുമായി അടുത്ത കാലത്തുണ്ടായ അകൽച്ചയും ബിജെപിയ്ക്ക് അനുകൂലമാവും.