ആം ആദ്മി പാർട്ടിയുടെ വാഗ്ദാനം നിരസിച്ച് രഘുറാം രാജന്‍
ഡല്‍ഹിയില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഡല്‍ഹിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യ സഭാ സീറ്റുകളില്‍ ഒന്നിലേക്കാണ് രഘുറാം രാജനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചത്. ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷമുള്ള സ്ഥിതിയ്ക്ക് മൂന്ന് സീറ്റുകളും അനായാസം വിജയിക്കാന്‍ സാധിക്കും.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഡല്‍ഹിയില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യ സഭാ സീറ്റുകളില്‍ ഒന്നിലേക്കാണ് രഘുറാം രാജനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചത്. ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് മികച്ച ഭൂരിപക്ഷമുള്ള സ്ഥിതിയ്ക്ക് മൂന്ന് സീറ്റുകളും അനായാസം വിജയിക്കാന്‍ സാധിക്കും.
മൂന്ന് സീറ്റുകളിലേയ്ക്കും പാര്‍ട്ടിയുമായി നിലവില്‍ ബന്ധമില്ലാത്തവരെയാണ് അരവിന്ദ് കേജ്‍രിവാള്‍ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. രഘുറാം രാജനെ പോലുള്ളവരെയാണ് രാജ്യസഭയിലേയ്ക്കയയ്ക്കാന് പാർട്ടി താൽപര്യപ്പെടുന്നതെന്നും അതുസംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കയാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് എം.പി സ്ഥാനം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് രഘുറാം രാജന്‍ അറിയിച്ചത്. മോദി സര്‍ക്കാരിന്‍റെ വിപ്ലവ തീരുമാനമായ നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച രഘുറാം രാജന്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി സേവനം ചെയ്യുകയാണ്. നിലവില്‍ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
2015 ലെ വന്‍ വിജയത്തിന് ശേഷം ഭരണത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളികളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നേരിടേണ്ടി വന്നത്. പാർട്ടിയിലെ മുതിർന്ന നേതാവ് കുമാർ വിശ്വാസ് തനിക്ക് രാജ്യസഭാംഗമാകാൻ താൽപര്യമുണ്ടായിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആം ആദ്മി പാർട്ടി, ആർ.എസ്.എസ് ഏജൻറായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ച ഇദ്ദേഹം, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടു നിൽക്കുകയാണ്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത രഘുറാം രാജന്‍ ലോകത്തെ പ്രശസ്തരായ സാമ്പത്തികവിദഗ്ദ്ധരില്‍ ഒരാളാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയ സാഹചര്യത്തില്‍ രഘുറാം രാജനെ പോലെ ഒരു മികച്ച സാമ്പത്തിക വിദഗ്ധന്‍ രാജ്യസഭയിലേക്ക് എത്തിയാല്‍ അത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാമെന്നായിരുന്നു ആം ആദ്മി കരുതിയിരുന്നത്.