ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.


COMMERCIAL BREAK
SCROLL TO CONTINUE READING

‘ജനത്തിന്‍റെ ചിന്താരീതികൾ മാറേണ്ടിയിരിക്കുന്നു. പഴക്കം ചെന്ന ആചാരങ്ങൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിധി എല്ലായിടത്തെയും സ്ത്രീകൾക്കു കിട്ടിയ വലിയ വിജയമാണ്. സന്തോഷം’– തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു.


തൃപ്തി ദേശായി ആരംഭിച്ച 'ഹാപ്പി ടു ബ്ലീഡ്' ക്യംപെയിനാണ് ശബരിമല സ്ത്രീ പ്രവേശന ചർച്ചകള്‍ക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടിക്കൊടുത്തത്. കൂടാതെ, സ്ത്രീ പ്രവേശനം അനുവദിച്ചിട്ടില്ലാത്ത നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നേടിക്കൊടുക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്കു നിര്‍ണ്ണായകമാണ്. 


പൂനൈ കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ വിലക്കിനെതിരായ പോരാട്ടമാണ് തൃപ്തി ദേശായിയെ ദേശീയതലത്തില്‍ ശ്രദ്ധേയയാക്കുന്നത്. തൃപ്തിയുടെ നേതൃത്വത്തിലുള്ള നിരന്തര സമരങ്ങൾക്കൊടുവിൽ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കോടതി ഉത്തരവിട്ടു. കൂടാതെ, മഹാരാഷ്ട്രയിലെ ശനി ശിംഘനാപുർ ക്ഷേത്രം, നാസിക്കിലെ ത്രൈയംബകേശ്വർ ക്ഷേത്രം എന്നിവിടങ്ങളിലിലെയും സ്ത്രീ വിലക്ക് മറികടക്കാൻ തൃപ്തിയുടെ പോരാട്ടങ്ങളിലൂടെ കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഹാജി അലി ദർഗ്ഗയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നിലെ സമരനായികയും തൃപ്തി ആയിരുന്നു.


ഇതിനെല്ലാം ശേഷമാണ് അവര്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത്. കഴിഞ്ഞ ജനുവരിയില്‍ 
ശബരിമലയിൽ പ്രവേശിക്കുമെന്ന പ്രഖ്യാപനവുമായി തൃപ്തി ദേശായി രംഗത്തെത്തിയിരുന്നു. ഇതോടെ തൃപ്തിയെ തടയുമെന്ന നിലപാടുമായി അയ്യപ്പ ധർമ്മസേനയും വിശ്വഹിന്ദു പരിഷത്തിന്‍റെ വനിതാ വിഭാഗവും രംഗത്തെത്തി. അതോടൊപ്പം, തൃപ്തിയും സംഘവും വേഷംമാറി ശബരിമലയിൽ പ്രവേശിക്കുമെന്ന ഇന്‍റലിജൻസും മുന്നറിയിപ്പ് നല്‍കിയിരുന്നു.