സല്മാന് ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി നാളെ
ജോധ്പുര്‍ കോടതിയില്‍ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.
ജോധ്പുര്‍ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് ജയിലില്‍ തുടരും. ജോധ്പുര്‍ കോടതിയില്‍ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.
ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്മാന് ഖാന് അഞ്ചു വര്‍ഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചത്. ഇന്നലെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സല്മാന് ഖാനെ മാറ്റിയിരുന്നു. ഇന്ന് സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയിലായിരുന്നു താരത്തിന്റെ പ്രതീക്ഷ. എന്നാല്‍ അപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റിയതിനാല്‍ സല്മാന് വീണ്ടും ജയിലില്‍ തന്നെ തുടരേണ്ടി വരും.
ജയിലിലെ വിഐപി ബാരക്കിലെ രണ്ടാം നമ്പര്‍ സെല്ലിലാണ് സല്മാന് ഖാന്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവിൽ കഴിയുന്ന സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപുവിന്റെ സെല്ലിന് തൊട്ടടുത്താണിത്. ജയിലിലേക്ക് കൊണ്ടു വന്ന സമയത്ത് താരത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ ആയിരുന്നെന്നും പിന്നീട് സാധാരണ ഗതിയിലായെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
1998 ഒക്ടോബർ 1, 2 തീയതികളിൽ ജോധ്പുരിലെ കൺകാണി വില്ലേജിൽ രണ്ടു കൃഷ്ണമൃഗങ്ങളെ സൽമാൻ ഖാൻ വേട്ടയാടി കൊലപ്പെടുത്തിയെന്നാണു കേസ്. ബോളിവുഡ് ചിത്രം ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം.