ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ഡി.എം.കെ (അമ്മ) ജനറൽ സെക്രട്ടറി വി.കെ ശശികല സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. വിധിയിൽ അപാകമില്ലെന്നും അതിനാൽ പുനഃപരിശോധന ആവശ്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹർജി തള്ളിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എ.ഐ.ഡി.എം.കെ ഒ.പി.എസ് പക്ഷവും ഇ.പി.എസ് പക്ഷവും ലയിച്ച് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ വിധി ശശികല പക്ഷത്തിന് തിരിച്ചടിയാകും. സ്വന്തം പക്ഷത്തുള്ള എം.എൽ.എ മാരെ മുൻനിറുത്തി എടപ്പാടി പളനിസാമി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന ടി.ടി.വി ദിനകരനേയും വിധി പ്രതികൂലമായി ബാധിക്കും. 


സർക്കാരിനുള്ള പിന്തുണ പിൻവലിച്ച എം.എൽ.എമാർ ഇപ്പോൾ പോണ്ടിച്ചേരിയിലെ ഹോട്ടലുകളിലാണ് ഉള്ളത്. പുതിയ സാഹചര്യത്തിൽ ഈ എം.എൽ.എമാരിൽ ആരെങ്കിലും പിൻവലിയുമോ എന്നുള്ള ചർച്ചകളും സജീവമാണ്. എം.എൽ.എമാരെ വച്ച് സർക്കാരിനെതിരെ ടി.ടി.വി ദിനകരൻ നടത്തുന്ന സമ്മർദ്ദതന്ത്രങ്ങളെ നേരിടാൻ പളനിസാമിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ശശികല കേസിൽ ഇപ്പോൾ വന്നിരിക്കുന്ന വിധി. 


അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി.കെ ശശികല, ബന്ധുക്കളായ ഇളവരസി, വി.എൻ സുധാകരൻ എന്നിവർക്ക് നാല് വർഷത്തെ തടവും 10 കോടി രൂപ പിഴയും കീഴ്‌ക്കോടതി  വിധിച്ചിരുന്നു. സുപ്രീംകോടതി ഇത് ശരി വച്ചു. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശികല സുപ്രീംകോടതിയെ സമീപിച്ചത്.