കൊടുംകുറ്റവാളി `സൈക്കോ ശങ്കര്‍` ജയിലില്‍ ആത്മഹത്യ ചെയ്തു
നാല്‍പ്പത്തിരണ്ടുകാരനായ സൈക്കോ ശങ്കർ 15 കൊലപാതകങ്ങളിലും 30 ബലാത്സംഗ കേസുകളിലും പ്രതിയാണ്
ബെംഗളൂരു: സൈക്കോ ശങ്കര്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ എം.ജയശങ്കര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ആത്മഹത്യ ചെയ്തു. സീരിയല്‍ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ എന്നിവയുടെ പേരില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍.
ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആത്മഹത്യ ചെയ്തത്. ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പ്പത്തിരണ്ടുകാരനായ സൈക്കോ ശങ്കർ 15 കൊലപാതകങ്ങളിലും 30 ബലാത്സംഗ കേസുകളിലും പ്രതിയാണ്. പ്രധാനമായും ലൈംഗിക തൊഴിലാളികളെയായിരുന്നു ഇയാൾ ലക്ഷ്യം വച്ചിരുന്നത്.
സൈക്കോ ശങ്കര്‍ 2013 സെപ്റ്റംബര്‍ ഒന്നിന് പരപ്പന അഗ്രഹാര ജയില്‍ ചാടിയത് വലിയ വാര്‍ത്ത ആയിരുന്നു. പിന്നീട് രണ്ട് ദിവസത്തിനുശേഷം ഇയാളെ പൊലീസ് പിടികൂടി. ഈയടുത്ത കാലത്തും ജയില്‍ ചാടാന്‍ സൈക്കോ ശങ്കര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.