ന്യൂഡല്‍ഹി: ശരത് യാദവിന്‍റെയും അലി അന്‍വറിന്‍റെയും രാജ്യസഭാംഗത്വം റദ്ദാക്കി. ജെഡിയുവിന്‍റെ ഹര്‍ജി പരിഗണിച്ച് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് ഇന്നലെ ഇരുവരുടെയും രാജ്യസഭാംഗത്വം റദ്ദാക്കിയത്. ജെഡിയു അംഗമായി രാജ്യസഭിലെത്തിയ ശരത് യാദവ് ഇതേ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അദ്ദേഹത്തിന്‍റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ ഇരു നേതാക്കളും സ്വന്തം പാര്‍ട്ടിയുടെ മാര്‍ഗ്ഗരേഖ മറികടന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംബന്ധിക്കുന്നതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനത്തെ ശരത് യാദവ് എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ ഈ നടപടിയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച നേതാവാണ് അന്‍വര്‍ അലി. ശരത് യാദവിനെ പുറത്താക്കിയ നടപടി മൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അലി അന്‍വര്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ബീഹാറിനെ സംബന്ധിച്ച് ശരത് യാദവും നിതീഷ് കുമാറും പാര്‍ട്ടിക്ക് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ശരദ് യാദവ് കഴിഞ്ഞ വര്‍ഷമാണ്‌ എം പി യായി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്‍റെ കാലാവധി 2022 വരെയായിരുന്നു. അലി അൻവറിന്‍റെ കാലാവധി 2018 അവസാനിക്കുമായിരുന്നു.