ന്യൂഡല്‍ഹി: തന്നെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറയണമെന്നും ട്വീറ്റ് നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് തരൂര്‍ രവിശങ്കര്‍ പ്രസാദിനെതിരെ നേരത്തെ വക്കീല്‍ നോട്ടീസയച്ചിരുന്നു.


അടുത്തിടെ തന്‍റെ പുസ്തക പ്രകാശന വേളയില്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് ആധാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആര്‍.എസ്.എസിന്‍റെ അസംതൃപ്തി വെളിവാക്കു൦വിധം പേരുവെളിപ്പെടുത്താത്ത ഒരു ആര്‍.എസ്.എസ് നേതാവ് നടത്തിയ വിശേഷണം പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ വെളിപ്പെടുത്തുകയുണ്ടായി. 


ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് എടുത്തു മാറ്റാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിലിരിക്കുന്നതിനാല്‍ ചെരിപ്പൂരി അടിക്കാനുമാകില്ല' എന്നായിരുന്നു ശശി തരൂരിന്‍റെ വാക്കുകള്‍. മോദി- ആര്‍.എസ്.എസ് ബന്ധത്തിലെ വിള്ളല്‍ തുറന്നുകാണിക്കുകയായിരുന്നു ശശി തരൂര്‍. ശിവലിംഗത്തിന്‍റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്‍.എസ്.എസിനു മോദിയെന്ന് അദ്ദേഹം പരാമര്‍ശിച്ചു. 


എന്നാല്‍ ഏതു കാര്യത്തിനും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെടുന്ന ബിജെപി നേതാക്കള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. തരൂരിന്‍റെ പരാമര്‍ശം, ശിവനെ അപമാനിച്ചുവെന്നാക്കി മാറ്റാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. 


"കൊലക്കേസ് പ്രതിയായ" തരൂര്‍ തരൂരിന്‍റെ പരാമര്‍ശം ശിവലിംഗത്തോടും ശിവ ഭാഗവനോടുമുള്ള അവഹേളനവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണം സംബന്ധിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കൂടാതെ, ശിവ ഭക്തന്‍ എന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തില്‍ പ്രതികരിക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


എന്നാല്‍, ആ ഉദ്ധരണി തന്‍റെ സ്വന്തമല്ലെന്നും 6 വര്‍ഷമായി സമൂഹത്തില്‍ പ്രചരിച്ചിരുന്നതുമാണെന്നായിരുന്നു ഈ വിഷയത്തില്‍ തരൂരിന്‍റെ മറുപടി. കൂടാതെ, ബിജെപിയ്ക്ക് സമൂഹത്തിനുവേണ്ടി നല്കാന്‍ കഴിയുന്നത്‌ എത്ര തുച്ഛമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.