മലക്കം മറിഞ്ഞ് ശിവസേന; സര്‍ക്കാര്‍ അനുകൂല വിപ്പ് പിന്‍വലിച്ചു
2014 മെയ് മാസത്തില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ശിവസേന.
ന്യൂഡല്‍ഹി: 2014 മെയ് മാസത്തില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷിത നീക്കവുമായി ശിവസേന.
അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ശിവസേന വക്താവ് അറിയിച്ചു. കൂടാതെ വെള്ളിയാഴ്ച രാവിലെ 10.30ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിച്ച് എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് പാര്‍ട്ടി പിന്‍വലിച്ചതയാണ് റിപ്പോര്‍ട്ട്. വിപ്പ് നല്‍കിയത് അബദ്ധമായെന്നും അത് തിരിച്ചുവിളിക്കയാണെന്നും ശിവസേന നേതാവിനെ ഉദ്ധരിച്ച് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 10.30 ഉദ്ധവ് താക്കറെ പാര്‍ട്ടി നിലപാട് അറിയിക്കുമെന്ന് സഞ്ജയ് റൗത്ത് വ്യക്തമാക്കി.
പാര്‍ട്ടി വിപ്പ് പിന്‍വലിച്ചെങ്കിലും ഡല്‍ഹിയില്‍ തന്നെ തുടരാനാണ് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തങ്ങളോട് ഡല്‍ഹിയില്‍ തന്നെ നില്‍ക്കാനാണ് പറഞ്ഞിരിക്കുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കും, ഉദ്ധവിന്‍റെ അടുത്ത അനുയായി ഹര്‍ഷല്‍ പ്രധാന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ലോക്‌സഭ ചീഫ് വിപ്പ് ചന്ദ്രകാന്ത് കൈറയും ഇക്കാര്യം ആവര്‍ത്തിച്ചു.
ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാഡിഎംകെയും പിന്തുണ നല്‍കുമെന്നുറപ്പുള്ളതിനാല്‍ അവിശ്വാസപ്രമേയത്തില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് വിശ്വാസത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ പ്രതിക്ഷയ്ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. എന്നാല്‍ ഇത്തവണ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബി.ജെ.പിക്ക് അണ്ണാഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. 348 ലധികം വോട്ടാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ബി.ജെ.ഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്. രാവിലെ 11 ന് തന്നെ പ്രമേയം പരിഗണിക്കും.
ബി.ജെ.പി അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ വാരിക്കോരി സമയം നല്‍കിയിട്ടുണ്ട്. ബി.ജെ.പിക്ക് മൂന്നുമണിക്കൂര്‍ 33 മിനിറ്റ് സമയം അനുവദിച്ചപ്പോള്‍ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയ ടി.ഡി.പിക്ക് കിട്ടിയത് 13 മിനിറ്റാണ്. കോണ്‍ഗ്രസിന് 38 മിനിറ്റും ബി.ജെ.ഡിക്ക് 15 മിനിറ്റും അണ്ണാഡി.എം.കെയ്ക്ക് 29 മിനിറ്റും ശിവസേനയ്ക്ക് 14 മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്.
സര്‍ക്കാരിന്‍റെ വീഴ്ച്ചകളും ആള്‍ക്കൂട്ട കൊലപാതകം, ന്യൂനപക്ഷ പീഡനം ഉള്‍പ്പെടെ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷവും തുറന്നുകാട്ടാനാകും പ്രതിപക്ഷം ശ്രമിക്കുക.
അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ മികവ് എന്തായാലും ഭരണകക്ഷിയ്ക്കുതന്നെ. എന്നാല്‍ അതില്‍ക്കൂടുതല്‍ നേട്ടം പ്രധാനമന്ത്രിയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മറുപടി പ്രസംഗത്തിനായാണ് ഏവരും കാതോര്‍ക്കുന്നത്. വിവധ സ്ഥലങ്ങളില്‍ നടക്കുന്ന റാലികളില്‍ പ്രതിപക്ഷത്തെ കണക്കിന് വിമര്‍ശിക്കുന്ന പ്രധാനമന്ത്രിയ്ക്ക് ലോക്സഭയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഒരുമിച്ച് നേരിടാന്‍ സാധിക്കുമെന്നത് തന്നെയാണ് ഇന്നത്തെ മുഖ്യ സവിശേഷത.