കൊല്‍ക്കത്ത: ഭൂമി തർക്കത്തെത്തുടർന്ന് നടന്ന സംഘര്‍ഷത്തില്‍ 10 പേർ കൊല്ലപ്പെട്ട സോന്‍ഭദ്ര സന്ദർശിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ സംഘത്തെ അനുവദിക്കാത്തതില്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബംഗാളിലെ ഭട്പാരയില്‍ അക്രമ സംഭവങ്ങള്‍ നടന്നപ്പോള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആരും അവരെ തടഞ്ഞില്ല. എന്നാല്‍, സോന്‍ഭദ്ര സന്ദര്‍ശിക്കുന്നതില്‍നിന്ന് ടിഎംസി പ്രതിനിധി സംഘത്തെ തടഞ്ഞതുവഴി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. 


കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കും മമത തന്‍റെ പിന്തുണ അറിയിച്ചു. പ്രിയങ്കയെ സോന്‍ഭദ്ര സന്ദർശിക്കുന്നതിൽ നിന്ന് തടയുകവഴി ബിജെപി വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.


ഉത്തർപ്രദേശിൽ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം പുന:സ്ഥാപിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മമത പറഞ്ഞു.


സംസ്ഥാനത്ത് നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇതിനോടകം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. കൂടാതെ ആള്‍ക്കൂട്ട അക്രമണങ്ങള്‍ പതിവായിരിക്കുന്നു. ദളിതര്‍ക്കെതിരായി നടക്കുന്ന പീഡനങ്ങളെ അപലപിക്കുന്നതായും ആരെങ്കിലും അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരെ അതിന് അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. 


സോന്‍ഭദ്ര സന്ദര്‍ശിക്കാനായി എത്തിയ ടെറിക് ഒ'ബ്രയന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ലഖ്നൗ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.