റാഞ്ചി: പശുക്കടത്ത് ആരോപിച്ച് രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ടക്കൊല നില്‍ക്കണമെങ്കില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം ആള്‍ക്കൂട്ടകൊലകള്‍ അംഗീകരിക്കാനാവില്ല. അത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പക്ഷേ, പശുയിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. രാജസ്ഥാനിലെ അല്‍വറില്‍ പശുക്കടത്താരോപിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതികരിക്കവേ ആണ് ഇന്ദ്രേഷ് കുമാര്‍ ഇപ്രകാരം പറഞ്ഞത്.


മക്ക മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരം


ആള്‍ക്കൂട്ടക്കൊല അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ അദ്ദേഹം ഇത്തരം ക്രൂരതകള്‍ അവസാനിക്കണമെങ്കില്‍ ബീഫ് കഴിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ലോകത്ത് ഒരു രാജ്യത്തും പശുവിനെ കൊല്ലുന്നത്‌ അനുവദിച്ചിട്ടില്ല. യേശു പിറന്നത്‌ ഗോശാലയിലാണ്, അതിനാല്‍ അവിടെ പശുവിനെ 'മാം' എന്നു  വിളിക്കുന്നു. മക്ക മദീനയിലും പശുവിനെ കൊല്ലുന്നത് അപരാധമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൂടാതെ പശു സംരക്ഷിക്കപ്പെടുകയും ചാണകം സിമന്‍റ് പോലെ ഉപയോഗിക്കുകയും ചെയ്താല്‍ ദാരിദ്ര്യവും അക്രമവും ഇല്ലാതാകുമെന്നും ഇന്ദ്രേഷ് പറഞ്ഞു.


കേന്ദ്രമന്ത്രി അർജുൻ റാം മേഘവാള്‍ ആള്‍ക്കൂട്ടക്കൊല ന്യായീകരിക്കാന്‍ ചരിത്രത്തെയാണ് കൂട്ടുപിടിച്ചത്. ആള്‍ക്കൂട്ടക്കൊലയെ അപലപിക്കുന്നു, എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് പറഞ്ഞ അദ്ദേഹം 1984 ൽ നടന്ന സിഖ് കലാപം രാജ്യം കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ടക്കൊലയായിരുന്നു എന്നും അഭിപ്രായപ്പെട്ടു.