ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് നിര്‍ണായക വഴിത്തിരിവില്‍. കൊലപാതകക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ട ശശി തരൂരിനെ പ്രതിരോധത്തിലാക്കി ഡല്‍ഹി പൊലീസിന്‍റെ കുറ്റപത്രം. ആത്മഹത്യാപ്രേരണക്കുറ്റമാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഇരുന്നൂറ് പേജുള്ള അന്തിമ കുറ്റപത്രം ഡല്‍ഹി പൊലീസ് സമര്‍പ്പിച്ചു. സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകമെന്ന് സംശയിക്കപ്പെട്ട കേസില്‍ ശശി തൂരിനെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണം നീണ്ടു പോവുകയും ചെയ്തു. പൊലീസ് അന്വേഷണം നീളുന്നതില്‍ കോടതി പല തവണ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 


ഒടുവില്‍ നാല് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം മെയ് 24ന് കോടതി പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ തരൂര്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. അതിന് മുന്‍പ് ആവശ്യമെങ്കില്‍ ഡല്‍ഹി പൊലീസിന് ശശി തരൂരിനെ അറസ്റ്റ് ചെയ്യാം. എന്നാല്‍ അത്തരത്തിലൊരു നീക്കം ഡല്‍ഹി പൊലീസില്‍ നിന്നുണ്ടാകുമോ എന്ന് വ്യക്തമല്ല. 


2014 ജനുവരി 17നായിരുന്നു ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.