ന്യുഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച തുടങ്ങി.അടുത്ത ദിവസവും ചര്‍ച്ച തുടരും.പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മറ്റൊരു സ്ഥലത്ത് പ്രക്ഷോഭം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ പ്രക്ഷോഭാകരുമായി ചര്‍ച്ച നടത്താന്‍ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യസ്ഥസംഘം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുകയും ഷഹീന്‍ബാഗ് പ്രതിഷേധത്തെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വിശദീകരിക്കുകയും ചെയ്തു.


'നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നമ്മളെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. റോഡുകള്‍ ഉപയോഗിക്കാന്‍, കടകള്‍ തുറക്കാന്‍.' - സാധനാ രാമചന്ദ്രന്‍ പ്രക്ഷോഭാകരോട് പറഞ്ഞു.


ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ കേള്‍ക്കാനാണ് എത്തിയിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ വ്യക്തമാക്കി.എല്ലാവരുടേയും സഹകരണത്തോടെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ഹെഗ്‌ഡെ വ്യക്തമാക്കി.മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ ചര്‍ച്ച വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും മധ്യസ്ഥസംഘം അത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന്  ആ ആവശ്യം സമരക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.


വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്‌ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു. സമരക്കാരുമായി സംസാരിക്കാന്‍ മധ്യസ്ഥസംഘത്തിന് ആരുടെയും സഹായം തേടാമെന്ന് സുപ്രീം കോടതി  നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇതനുസരിച്ച് തിങ്കളാഴ്ച്ച തന്നെ റിപ്പോര്‍ട്ട്‌ നല്‍കുന്നതിനാണ് മധ്യസ്ഥസംഘം തയ്യാറെടുക്കുന്നത്.