ന്യൂഡല്‍ഹി: ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അതിനുള്ള തക്ക നടപടി സ്വീകരിക്കാത്ത പക്ഷം ബദല്‍ സംവിധാനം കണ്ടെത്താന്‍ കേന്ദ്രത്തോട് സുപ്രീം കോടതി.


COMMERCIAL BREAK
SCROLL TO CONTINUE READING

താജ്മഹലിന്‍റെ അറ്റകുറ്റപ്പണിയും സംരക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. 


തക്ക സമയത്ത് നടപടി സ്വീകരിക്കാത്തതില്‍ താജിന്‍റെ പ്രതലത്തിന് കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട് സംഭവച്ച സാഹചര്യത്തില്‍ എന്താണ് പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. കൂടാതെ പായലിനെന്താ ചിറകുണ്ടോ പറന്ന് താജ്മഹലില്‍ പോയി പറ്റിയിരിക്കാനെന്നും കോടതി ബന്ധപ്പെട്ട അധികൃതരോടും പുരാവസ്തു വകുപ്പിനോടും ചോദിച്ചു. 


പുരാവസ്തു വകുപ്പ് അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ രാജ്യത്തിന്‍റെ ചരിത്ര ശേഷിപ്പിന് ഈ അവസ്ഥ വരില്ലായിരുന്നു. അവരുടെ ജോലി നിര്‍വഹിക്കാത്തതിന് പുരാവസ്തു അധികൃതര്‍ നല്‍കുന്ന വിശദീകരണം ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.


താജ്മഹലിന്‍റെ പ്രശ്നം മനസിലാക്കാനും അത് പരിഹരിക്കാനും ASI ആഗ്രഹിക്കുന്നില്ല. എഎസ്ഐയുടെ നിലപാട് ഇതാണെങ്കില്‍, താജ്മഹലിന്‍റെ പരിപാലനത്തിന് കേന്ദ്രം മറ്റു സംവിധാനം തേടേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനായ രേഖകള്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.


താജിന്‍റെ സംരക്ഷണത്തിന് എഎസ്ഐയുടെ സഹായം തുടര്‍ന്നും സ്വീകരിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജസ്റ്റിസ് എം.ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ എ.എന്‍.എസ് നദ്കര്‍ണിയോട് പറഞ്ഞു.


സുപ്രീം കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ വനം പരിസ്ഥിതി മന്ത്രാലയം അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ താജ്മഹലിന്‍റെ  സംരക്ഷണം ഏറ്റെടുക്കുമെന്ന് നദ്കര്‍ണി അറിയിച്ചു. നിലവില്‍ താജ്മഹല്‍ നേരിടുന്ന കീടബാധ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് കാരണം യമുന നദി മലിനീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.