ചെന്നൈ: എടപ്പാടി പളനിസാമി സർക്കാരിനെതിരെ സമ്മർദ്ദ തന്ത്രങ്ങളുമായി മുന്നോട്ടുg പോകുന്ന അണ്ണാ ഡി.എം.കെ അമ്മ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരന് തിരിച്ചടി. ദിനകരപക്ഷത്തുള്ള 19 എം.എൽ.എമാർക്ക് സ്പീക്കർ നോട്ടീസ് അയച്ചു. സെപ്തംബർ 14 ന് ഹാജരാകാനാണ് നിർദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട്ടിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്നുവെന്ന് ആരോപിച്ച് ടി.ടി.വി ദിനകരനും എം.എൽ.എമാരും ഗവർണറെ സന്ദർശിച്ചിരുന്നു. നിലവിലെ സർക്കാർ ന്യൂനപക്ഷ സർക്കാർ ആണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തേയും തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. 


നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും ദിനകരൻ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ച ദിനകരന് സ്പീക്കറുടെ നടപടി തിരിച്ചടിയായി. 


അടുത്ത ആഴ്ചയാണ് എ.ഐ.ഡി.എം.കെ പാർട്ടി ജനറൽ ബോഡി നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗത്തിൽ ദിനകരനേയും വി.എസ് ശശികലയേയും പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം. നിലവിൽ 21 എം.എൽ.എമാർ ദിനകരപക്ഷത്തുണ്ട്.