കസ്ഗഞ്ച്: ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് ദിവസങ്ങള്‍ ശേഷിക്കേ ആരാധനാലയത്തിന്‍റെ വാതിലിനുനേരെ വെടിവെയ്പ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കസ്ഗഞ്ചിലെ സബ്സി മണ്ഡിക്ക് സമീപമാണ് പള്ളിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിയുതിര്‍ത്തത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല 


ജില്ലാ മജിസ്ട്രേറ്റ് ആർ. പി സിംഗ്, പൊലീസ് സൂപ്രണ്ട് പിയൂഷ് ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥർ ഗൻജ്വദ്വാരയിലെ പള്ളി സന്ദര്‍ശിക്കുകയും സമീപവാസികളെ സമാശ്വസിപ്പിക്കുകയും ചെയ്തു. 


സ്ഥലത്ത് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടി മന:പൂര്‍വ്വം വെടിവെച്ചതാണെന്നും മതസൗഹാർദ്ദം തകർക്കാൻ ശ്രമം നടത്തുകയാണെന്നും പൊലീസ് സൂചിപ്പിച്ചു. 


അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്‍റെ (എബിവിപി) നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച 'തിരംഗ യാത്ര'യ്ക്കിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


അതേസമയം, പ്രദേശത്തുള്ള കടകൾ എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. പൊലീസ് പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.