ന്യൂഡല്‍ഹി:  കശ്മീരില്‍ ബുര്‍ഹാന്‍ വാണിയുടെ കൊല നടന്ന ശേഷമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇന്ത്യയുടെ മറുപടി. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരവകാശവുമില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നും ഭീകരതയെ മഹത്വവല്‍ക്കരിക്കുന്നത് പാകിസ്താന്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


കശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണെന്നും അതില്‍ പാകിസ്ഥാന്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന കശ്മീരിലുണ്ടായ പ്രശ്‌നങ്ങളില്‍ പാകിസ്ഥാനെടുത്ത നിലപാടിനെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.