ന്യൂഡല്‍ഹി: ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്ന കേന്ദ്രമന്ത്രി അനന്ത്‌ കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണിപ്പോള്‍. കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

”നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം. നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്. ജാതി, മതം എന്നിവയൊന്നും പരിഗണിക്കേണ്ടതില്ല” എന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. 


താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിം രാജാവല്ലെന്ന വാദവും കേന്ദ്ര മന്ത്രി ഉയര്‍ത്തി. ഷാജഹാന്റെ ആത്മകഥയില്‍നിന്ന് താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിമല്ലെന്ന് വ്യക്തമാകും. പരമതീര്‍ഥസ്വാമി നിര്‍മിച്ച ശിവമന്ദിരമാണ് താജ് മഹലെന്നും ഇത് അറിയപ്പെട്ടിരുന്നത് തേജോ മഹാലയ എന്നായിരുന്നെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ഇപ്പോഴത്തേതുപോലെ ഒന്നുമറിയാതെ കിടന്നുറങ്ങിയാല്‍ നമ്മുടെ വീടുകള്‍ക്ക് മസ്ജിദ് എന്ന് പേരിടും. ഇങ്ങനെ പോയാല്‍ ശ്രീരാമന്റെയും സീതയുടെയും പേരുകളും മാറ്റുമെന്നും മന്ത്രി പറഞ്ഞു.


മുമ്പും വിവാദ പ്രസ്താവനകളുമായി അനന്ത്‌ കുമാര്‍ ഹെഗ്‌ഡെ രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനുനേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തിലുള്ളവരെ എംപിയാക്കുന്നതും കേന്ദ്രമന്ത്രിയാക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.