വര്‍ധാ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി; ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു
വര്‍ധാ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും തീരത്തടിക്കുമെന്നാണ് കരുതുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചെന്നൈ: വര്‍ധാ ചുഴലിക്കാറ്റ് ചെന്നൈ തീരത്തെത്തി. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും തീരത്തടിക്കുമെന്നാണ് കരുതുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശ്രീഹരിക്കോട്ടയ്ക്കും ചെന്നൈയ്ക്കും ഇടയിലൂടെയാണ് കാറ്റ് ഇപ്പോൾ കടന്നുപോകുന്നത്.
കനത്ത മഴ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പെയ്യുകയാണ്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. നഗരത്തിലെ സബർബൺ ട്രെയിൻ സർവീസും നിർത്തി വച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാരിനു വേണ്ട മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജനങ്ങളോട് പുറത്തേക്ക് ഇറങ്ങരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ സമീപിക്കുന്ന ചുഴലിക്കാറ്റിനെ നേരിടുന്നതിന്‍റെ ഭാഗമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന്‍ ഉച്ചയ്ക്ക് ശേഷം കാറ്റ് 220 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ചെന്നൈയുടെ കിഴക്ക്-വടക്ക് കിഴക്കന്‍ മേഖലകളില്‍ ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ചെന്നൈ അടക്കമുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മത്സ്യതൊഴിലാളികളോടു കടലില്‍ പോകരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും കനത്ത മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനെ നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിക്കുന്നു. രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മല്‍സ്യതൊഴിലാളികളോടു കടലില്‍ പോകരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.